സമാധാനത്തിനാണ് ഇന്ത്യ മുഖ്യ പരിഗണന നൽകുന്നതെന്നു ലോകത്തിന് അറിയാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിനു മുന്നോടിയായി അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിനു നൽകിയ അഭിമുഖത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കാത്തതിൽ യുഎസിൽ വിമർശനമുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മോദി. “ഇത്തരമൊരു ധാരണ യുഎസിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. ഈ വിഷയത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകത്തിനാകെ നന്നായി അറിയാം. സമാധാനമാണ് ഇന്ത്യയുടെ മുഖ്യ പരിഗണനയെന്നതിൽ ലോകത്തിനു പൂർണ വിശ്വാസമുണ്ട്”- മോദി വ്യക്തമാക്കി.

“ചിലർ പറയുന്നു ഞങ്ങൾ നിഷ്പക്ഷമാണെന്ന്. പക്ഷേ, ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ സമാധാനത്തിന്റെ ഭാഗത്താണ്. രാജ്യാന്തര നിയമങ്ങളും രാഷ്ട്രങ്ങളുടെ പരമാധികാരവും എല്ലാ രാജ്യങ്ങളും ബഹുമാനിക്കണം. തർക്കങ്ങൾ യുദ്ധങ്ങളിലൂടെയല്ല, നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണു പരിഹരിക്കേണ്ടത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ,
ഇരുരാജ്യങ്ങളിലെയും നേതാക്കൾക്കിടയിൽ അഭൂതപൂർവമായ വിശ്വാസമുണ്ട്.”- മോദി വിശദീകരിച്ചു.
യുഎസും ഇന്ത്യയും തമ്മിൽ വർധിക്കുന്ന പ്രതിരോധ സഹകരണം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന തൂണാണ്. ആയിരക്കണക്കിനു വർഷങ്ങളായി പലതരം വിശ്വാസങ്ങളുള്ള മനുഷ്യർ സഹകരിച്ചും സമാധാനത്തിലും അഭിവൃദ്ധിയിലും ജീവിക്കുന്ന നാടാണ് ഇന്ത്യ. നിയമത്തെ ബഹുമാനിക്കുമ്പോൾത്തന്നെ, രാജ്യത്തിന്റെ പരമാധികാരവും അഭിമാനവും സംരക്ഷിക്കാൻ ഇന്ത്യ പൂർണ സജ്ജമാണെന്നും ചൈനയോടുള്ള സമീപനത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മോദി പറഞ്ഞു.

മാറുന്ന ലോകത്തിന്റെ ബഹുതല ക്രമത്തെ ഉൾക്കൊള്ളാവുന്ന തരത്തിൽ ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങൾ മാറേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾക്കായി മോദി രാവിലെയാണു പുറപ്പെട്ടത്. പ്രധാനമന്ത്രിയെന്ന നിലയിൽ 6 തവണ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദർശനമാണ്. ടാർ മാക്കിൽ സ്വീകരണം, ആചാരവെടി, വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം, ഔദ്യോഗിക വിരുന്ന് എന്നിവയെല്ലാം സ്റ്റേറ്റ് സന്ദർശനത്തിന്റെ പ്രത്യേകതയാണ്. യുഎസ് യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് ഈജിപ്ത് സന്ദർശനം.


