ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തൻ്റെ ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ ആരെയെങ്കിലും മർദിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു നക്ഷത്രചിഹ്‌നമിട്ട ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഈ കേസിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും സഭയിൽ എത്തിയിരുന്നു.

സംസ്ഥാനത്തു യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പങ്കെടുത്തവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം അതിക്രൂരമായി മർദിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇതു ഗൗരവമായി കാണുന്നുണ്ടോ എന്നായിരുന്നു ഉമ തോമസ്, കെ.ബാബു, ടി.സിദ്ദിഖ്, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാരുടെ ചോദ്യം. നവകേരള സദസ്സിൻ്റെ തുടക്കം മുതൽ ചില യുവജന സംഘടനകൾ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ സഞ്ചരിച്ച വാഹനങ്ങളെ തടസ്സപ്പെടുത്തിയതും വാഹനത്തിനുനേരെ അക്രമങ്ങൾ സംഘടിപ്പിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജനാധിപത്യപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. ഇത്തര പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്‌ഥർ മർദിച്ചതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ ലാത്തികൊണ്ട് തലയ്ക്കടിക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടോയെന്നും പ്രതിപക്ഷ എംഎൽഎമാർ ചോദിച്ചു.

അതീവ സുരക്ഷ നിഷ്‌കർഷിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലേക്കു പ്രതിഷേധക്കാർ നീങ്ങുന്നതും അവരുടെ ജീവനുതന്നെ അപകടം സംഭവിക്കുന്ന വിധത്തിൽ പ്രതിഷേധം അക്രമാസക്‌തമാവുകയും ചെയ്യുന്ന അവസരത്തിൽ, 2021 ജൂൺ 2ന് സംസ്‌ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച നിർദേശപ്രകാരം സംരക്ഷിത വ്യക്‌തിയുടെ അടുത്തേക്ക് അനധികൃതമായി നീങ്ങുന്നവരെ തടഞ്ഞ് സുരക്ഷ ഉറപ്പാക്കേണ്ടതു പഴ്‌സനൽ സെക്യൂരിറ്റി ഓഫിസറുടെ ചുമതലകളിൽപ്പെടുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ നവകേരള ബസ് ജനറൽ ആശുപത്രിക്കു സമീപമെത്തിയപ്പോൾ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപമെത്തി മുദ്രാവാക്യം മുഴക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇവരെ പിടിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ, ബസിനു പിന്നാലെ വന്ന അകമ്പടി വാഹനത്തിൽനിന്നു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും 3 സുരക്ഷാ ഉദ്യോഗസ്‌ഥരും ലാത്തിയുമായി ചാടിയിറങ്ങി യുവാക്കളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
ഗൺമാന്റെ അടിയേറ്റ് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എ.ഡി.തോമസിൻ്റെ തല പൊട്ടി. സംസ്‌ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു. സംഭവത്തിൽ 4 പേരോടും സ്റ്റേഷനിൽ ഹാജരാകാൻ ആലപ്പുഴ സൗത്ത് പൊലീസ് നിർദേശിച്ചെങ്കിലും മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടിയുണ്ടെന്നും സുരക്ഷ ഒരുക്കേണ്ടതിനാൽ ഹാജരാവാൻ കഴിയില്ലെന്നും ഗൺമാനും സംഘവും അറിയിക്കുകയായിരുന്നു.



