കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തിൽ തീയിൽപൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങൾ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്‌നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി കേരളംവിട്ട് കുവൈത്തിലെത്തിയ ആ 23 പേരും ഇന്ന് ഒരേ വിമാനത്തിൽ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.
തീപ്പിടിത്ത വാർത്തയറിഞ്ഞ നിമിഷംമുതൽ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകർത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങൾ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫിൽ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയിൽ ഇറങ്ങിയത്.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്ത് സർക്കാർ ഫലപ്രദവും കുറ്റമറ്റതുമായ നടപടികൾ സ്വീകരിച്ചു. തുടർനടപടികളും കുറ്റമറ്റ രീതിയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരന്തം അറിഞ്ഞപ്പോൾ ഇന്ത്യാ ഗവൺമൻ്റും ശരിയായ രീതിയിൽ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികൾ ഉണ്ടാകണം. കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് സർക്കാർ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളിൽ ഇന്ത്യാ ഗവൺമെന്റും വേഗതകൂട്ടാൻ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാർത്തകേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇപ്പോൾ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെൻജി കെ.എസ്. മസ്‌താനും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തി.
മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. നെടുമ്പാശ്ശേരിയിൽ സംസ്ഥാന സർക്കാർ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.


