കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് കാലുകൾ കെട്ടിയ നിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽനിന്ന് കണ്ടെത്തിയത്. ഈ വീട്ടിൽനിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു.

കോളജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


