പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. 3,000 പേരോളം കൊല്ലപ്പെട്ട 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ പാകിസ്താൻ സൈനിക ക്യാമ്പിനടുത്ത് ഒളിച്ചു കഴിയുകയായിരുന്നുവെന്ന് ഓർക്കണമെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

അമേരിക്കൻ ജനതയ്ക്ക് ഒസാമ ബിൻ ലാദനെ അത്രപ്പെട്ടെന്ന് മറക്കാൻ കഴിയുകയില്ല. ഒസാമയെ ഒളിപ്പിച്ചതിലുള്ള പാകിസ്താൻ പങ്കാളിത്തം അമേരിക്കക്കാർക്ക് അത്ര എളുപ്പത്തിൽ ക്ഷമിക്കാൻ കഴിയില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഉത്തരവാദിയായ വ്യക്തിക്ക് അഭയം നൽകുകയും ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാക് ഭരണകൂടത്തെ വിശ്വസിക്കരുത്. അദ്ദേഹം പറഞ്ഞു.

ഭീകരവാദികൾക്ക് ധനസഹായം നൽകുകയും ആയുധം നൽകി പരിശീലിപ്പിക്കുകയും ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്നതിനെതിരെ പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പ് നൽകുന്നതിന് പ്രസിഡന്റ് ട്രംപ് ഈ അവസരം ഉപയോഗിക്കുമെന്നാണ് താൻ പ്രത്യാശിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് വിരുന്നൊരുക്കിയ ട്രംപിന്റെ നടപടിയെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിച്ചത്. അസിം മുനീറിനെ കാണാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു.

“ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു. മോദി ഒരു ഗംഭീരമനുഷ്യനാണ്. അദ്ദേഹവുമായി രാത്രി ഞാൻ സംസാരിച്ചു. മോദിയുടെ ഇന്ത്യയുമായി ഞങ്ങൾ വ്യാപാരക്കരാറുണ്ടാക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് ഞാനാണ്. ഈ മനുഷ്യനുണ്ടല്ലോ (മുനീർ) പാകിസ്താന്റെ ഭാഗത്തുനിന്ന് യുദ്ധം നിർത്തുന്നതിന് കാര്യമായി ഇടപെട്ടു. ഇന്ത്യയുടെ ഭാഗത്തുനിന്ന് മോദിയും മറ്റുള്ളവരും. രണ്ടു പ്രധാന ആണവരാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് ഞാൻ അവസാനിപ്പിച്ചത്” -ട്രംപ് പറഞ്ഞു.



