ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരു വ്യക്തിയുടെ ശബ്‌ദം അതുപോലെ അനുകരിക്കാനും ഡീപ്പ് ഫേക്ക് വീഡിയോകൾ നിർമിക്കാനും സാധിക്കുമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഒരു വ്യക്തിയുടെ കയ്യെഴുത്ത് രീതി അനുകരിക്കാനാവുന്ന എഐ വികസിപ്പിച്ചിരിക്കുകയാണ് അബുദാബിയിലെ മൊഹമ്മദ് ബിൻ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ (എംബിസെഡ്‌എഐ) ഗവേഷകർ

ഒരാൾ കൈകൊണ്ട് എഴുതിയ കുറച്ച് ഖണ്ഡികകളിൽ നിന്ന് അയാളുടെ കയ്യെഴുത്ത് രീതി തിരിച്ചറിയാനും അത് അനുകരിച്ച് എഴുതാനും ഈ എഐയ്ക്ക് സാധിക്കും. ഒരു ട്രാൻസ്ഫോർമർ മോഡൽ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഇത്തരം സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റൻ്റ് ആന്റ് ട്രേഡ്‌മാർക്ക് ഓഫീസിൽ നിന്ന് പേറ്റൻ്റ് ലഭിക്കുന്ന ആദ്യത്തെ എഐ സർവകലാശാലയാണ് തങ്ങളെന്ന് എംബിസെഡ്‌എഐ ഗവേഷണ സംഘം പറയുന്നു.
കയ്യെഴുത്തുകൾ സൃഷ്ടിക്കാൻ കഴിവുള്ള ആപ്പുകളും റോബോട്ടുകളും ഇതിനകം നിർമിക്കപ്പെട്ടിട്ടുണ്ട്. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അക്ഷരങ്ങൾ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ സമീപകാലത്ത് ത്വരിതഗതിയിൽ നടക്കുന്നുണ്ട്.

കൈക്ക് പരിക്കേറ്റ ഒരാൾക്ക് സ്വന്തം കൈപ്പടയിൽ എഴുതുന്നതിനും, ഡോക്ടർമാരുടെ മരുന്നുകുറിപ്പുകൾ വായിച്ചെടുക്കുന്നതിനുമെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാവും. ഇങ്ങനെ ഒട്ടേറെ നേട്ടങ്ങൾ ഇതുകൊണ്ട് പറയുന്നുണ്ടെങ്കിലും ഈ സാങ്കേതിക വിദ്യ ദോഷകരമാവുമോ എന്ന ആശങ്കയുണ്ട്. എന്നാൽ വ്യാജ രേഖകൾക്കും ദുരുപയോഗത്തിനും ഇത് വഴിവെക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതിനാൽ സാങ്കേതിക വിദ്യ വിന്യസിക്കേണ്ടത് വളരെ ആലോചിച്ച് വേണമെന്ന് ഗവേഷകർ തന്നെ പറയുന്നു.

വൈറസിന് വേണ്ടി ആൻറി വൈറസ് നിർമിക്കുന്നത് പോലെ ഇതുമായി ബന്ധപ്പെട്ട് നമുക്ക് പൊതു അവബോധം സൃഷ്‌ടിക്കുകയും വ്യാജരേഖകൾ തടയുന്നതിനുള്ള ഉപകരണങ്ങൾ വികസിപ്പിക്കുകയും വേണമെന്ന് എംബിസെഡ്‌എഐയിൽ കംപ്യൂട്ടർ വിഷൻ അസിസ്റ്റന്റ്റ് പ്രൊഫസറായ ഹിഷാം ചോലക്കൽ പറഞ്ഞു. മാസങ്ങൾക്കുള്ളിൽ തന്നെ ഈ സാങ്കേതികവിദ്യയുടെ വിവിധ ഉപയോഗസാധ്യതകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകർ. ഇതിനായി വാണിജ്യ പങ്കാളികളെ തേടുന്നുണ്ട്.
പൊതുമധ്യത്തിൽ ലഭ്യമായ കയ്യെഴുത്തുകൾ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. ഇതിന് ഇംഗ്ലീഷിലുള്ള എഴുത്തുകൾ പഠിക്കാനും എഴുതാനും സാധിക്കും. അറബി ഭാഷ എഐയെ പരിശീലിപ്പിക്കുന്നുണ്ട്.


