മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ വൻപ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെ സർവകക്ഷി യോഗത്തിൽ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്ന് യോഗത്തിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും അജീഷിൻ്റെ ബന്ധു പ്രതികരിച്ചു. മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഭാര്യയ്ക്ക് സ്ഥിരം ജോലി നൽകുമെന്നും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്നും യോഗത്തിൽ തീരുമാനമായി. കുടുംബം ആവശ്യപ്പെട്ടതിൽ 50 ലക്ഷത്തിൽ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിലേക്ക് ശുപാർശ ചെയ്യും.

വയനാട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ അജീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാൽ ആനയെ കൊല്ലണമെന്ന് പ്രതിഷേധിച്ച നാട്ടുകാർ ആവശ്യപ്പെട്ടു.
നേരത്തേ, ഭാര്യയ്ക്ക് താൽക്കാലിക ജോലി നൽകുമെന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ യോഗത്തിൽ സ്ഥിരം ജോലി നൽകാൻ ശുപാർശ ചെയ്യാൻ തീരുമാനമായി. യോഗതീരുമാനങ്ങൾ കലക്ടർ വായിച്ചു കേൾപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പ്രതിഷേധിച്ചു. എന്നാൽ പിന്നീട് പൊലീസ് വാഹനത്തിൽ കലക്ടറെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

മരിച്ച അജീഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ ഉടൻതന്നെ നൽകും. 10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കലക്ടർ വ്യക്തമാക്കി. അജീഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്കു വിട്ടുനൽകും.



