ഏക സിവിൽ കോഡ് വിഷയത്തിൽ ഇ.എം.എസിന്റെ നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം. നേതാവ് എ. വിജയരാഘൻ. ഇ.എം.എസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. അത്തരം ചർച്ചകളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും ഇപ്പോൾ അതിനല്ല പ്രസക്തിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഇ.എം.എസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. ശരീഅത്ത് വിവാദമൊന്നും നടന്നിട്ടില്ല. ഇ.എം.എസ് ഉന്നയിച്ച കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ശരീഅത്തിന് എതിരാണ് എന്നൊക്കെ അന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. അത് കാൽനൂറ്റാണ്ട് മുമ്പുണ്ടായ കാര്യമാണ്. ആ ചർച്ചയിലേക്ക് ഇപ്പോൾ പോകണ്ട. ആ ചർച്ചയല്ല ഇപ്പോൾ പ്രസക്തം. അന്ന് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ കേന്ദ്രത്തിൽ ബി.ജെ.പിയില്ല. അമിത് ഷാ ആഭ്യന്തരമന്ത്രിയല്ല, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല’, എ. വിജയരാഘവൻ പറഞ്ഞു.
ഏക സിവിൽ കോഡ് വിഷയത്തിൽ ബി.ജെ.പി. ഉയർത്തിയ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏക സിവിൽ കോഡിൽ കോൺഗ്രസ് പ്രകടിപ്പിച്ച അഭിപ്രായം വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നില്ല. കേരളത്തിൽ സി.പി.എം. നടപ്പിലാക്കുന്നത് നരേന്ദ്രമോദിയുടെ നയങ്ങളാണ് എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വിഷയം വരുമ്പോഴും സി.പി.എമ്മിനെ ആക്രമിക്കുകയെന്ന വളരെ സങ്കുചിതവും ഹീനവുമായ രാഷ്ട്രീയ നിലപാടാണ് കോൺഗ്രസിന്റേത്. ഏക സിവിൽ കോഡിൽ സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് കോൺഗ്രസെന്നും മുൻ ഇടതുമുന്നണി കൺവീനർ കുറ്റപ്പെടുത്തി.

ലീഗിനെ സംബന്ധിച്ച് സി.പി.എമ്മിന്റെ നിലപാട് എല്ലാദിവസവും രാവിലെ, ആവർത്തിച്ച് പറയേണ്ട കാര്യമില്ല. രാവിലെ രാവിലെ അഭിപ്രായം പറയേണ്ട കാര്യമല്ല അതെന്നും ലീഗുമായി സഹകരിക്കുന്നതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.



