ബിജെപിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും പറക്കാൻ അനുമതി ചോദിക്കേണ്ടതില്ലെന്നും അർഥംവരുന്ന ട്വീറ്റ് പങ്കുവെച്ചാണ് തരൂർ കോൺഗ്രസ് നേതാക്കൾക്ക് മറുപടി നൽകിയത്.
ഒരു പക്ഷി മരക്കൊമ്പിലിരിക്കുന്ന ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ, ‘പറക്കാൻ അനുമതി ചോദിക്കേണ്ട ആവശ്യമില്ല. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടെയും സ്വന്തമല്ല’ എന്നാണ് തരൂർ പങ്കുവെച്ച ട്വീറ്റിലുള്ളത്. ചില ആളുകൾക്ക് മോദിയാണ് പ്രധാനമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചിരുന്നു. പാർട്ടി ലൈൻ മറികടക്കുന്നുണ്ടോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും കെ.സി വേണുഗോപാലും നേരത്തെ പ്രതികരിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു തരൂരിനെതിരേ ഖാർഗെ വിമർശനം ഉന്നയിച്ചത്. ശശി തരൂരിൻ്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞങ്ങൾ ഇന്ത്യൻ സൈന്യത്തിൻ്റെ ഒപ്പമാണെന്ന് ആദ്യ ദിവസം മുതൽ പറയുന്നതാണ്. ഗുൽബാർഗയിലും പറഞ്ഞിരുന്നു, രാജ്യമാണ് പ്രധാനം പാർട്ടി പിന്നീടാണെന്ന്. ചില ആളുകൾക്ക് മോദിയാണ് പ്രധാനം. എന്നാൽ ഞങ്ങൾക്ക് രാജ്യമാണ് പ്രധാനം, എന്നായിരുന്നു ഖാർഗെ പറഞ്ഞത്.
പാർട്ടി ലൈൻ മറികടക്കുന്നുണ്ടോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാൽ തരൂരിനേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിലെ പാവപ്പെട്ട പ്രവർത്തകർ കഠിനാധ്വാനം ചെയ്തിട്ടാണ് ഞാൻ ജയിച്ച് പാർലമെൻ്റിൽ വന്നത്. അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ പാർട്ടിയിൽ വേദികളുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. മോദിയെ പ്രകീർത്തിച്ചതിനേക്കുറിച്ച് തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വവും തരൂരുമായുള്ള അഭിപ്രായവ്യത്യാസം പുകയുന്നതിനിടെ കഴിഞ്ഞദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിൽ മോദിയെ തരൂർ പ്രശംസിച്ചിരുന്നു. മോദിയുടെ ഊർജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളിൽ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തിൽ തരൂർ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ തരൂർ, ബിജെപിയിലേക്കെന്ന വിധത്തിൽ ചില മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.


