എരുമേലി: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. ഇന്നലെ രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിച്ചത്. വർണങ്ങൾ വാരിവിതറി വാവരുപള്ളിയിൽ എത്തിയ സംഘത്തെ ജമാഅത്തിന്റെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. തുടർന്ന് പള്ളിയെ വലംവെച്ച് വാവരു പ്രതിനിധിയുമായി സംഘം വലിയമ്പലത്തിൽ എത്തിയതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ അവസാനിച്ചു.

പകൽ വെളിച്ചത്തിൽ നക്ഷത്രത്തെ കണ്ടതോടെ ആലങ്കാട്ട് സംഘത്തിന്റെ പേട്ട കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ചു. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ താളാത്മക നൃത്തച്ചുവടുകളോടെ വലിയമ്പലത്തിൽ പ്രവേശിച്ചതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ അവസാനിച്ചു.
ചൊവ്വാഴ്ചയായിരുന്നു എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ പ്രസിദ്ധമായ ചന്ദനക്കുട മഹോത്സവം നടന്നത്. മന്ത്രി വി.എൻ. വാസവൻ ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എരുമേലിയുടെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച ചന്ദനക്കുടം ബുധനാഴ്ച പുലർച്ച പള്ളിയങ്കണത്തിൽ തിരിച്ചെത്തിയതോടെ മഹോത്സവത്തിന് കൊടിയിറങ്ങി.

മത സാഹോദര്യവും ഭക്തിയും നിറഞ്ഞ പേട്ടതുള്ളലും ചന്ദനക്കുടവും ദർശിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്


