ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്‌ദാനം നൽകി അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19-നാണ് യുവതി ഭോപ്പാൽ കുടുംബകോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തത്.

താനും ഭർത്താവും ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ വിദേശത്തേക്കാണെങ്കിൽ പോലും യാത്ര ചെയ്യുന്നതിന് പണം തടസമല്ലെന്നും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, ഹണിമൂൺ യാത്ര ഇന്ത്യയ്ക്കുള്ളിൽ മതിയെന്ന് ഭർത്താവ് വാശിപിടിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.

വിവാഹ മോചന പരാതിയിൽ പറയുന്നത് പ്രകാരം, മാതാപിതാക്കളെ വിട്ട് ദൂരേക്ക് മാറിനിൽക്കാനാവില്ല എന്ന കാരണത്താൽ വിദേശത്തേക്ക് പോകാൻ കഴിയില്ല എന്നും പകരം ഗോവയിലേക്കോ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലേക്കോ യാത്ര പോകാമെന്നും ഭർത്താവ് സമ്മതിച്ചു. എന്നാൽ ഭാര്യയെ അറിയിക്കാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാനടിക്കറ്റ് ബുക്ക് ചെയ്തു.

യാത്രയുടെ തലേദിവസമാണ് ഭർത്താവ് ഇതേപ്പറ്റി ഭാര്യയെ അറിയിച്ചത്. പുതിയ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് അയോധ്യ സന്ദർശിക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അതുകൊണ്ട് അയോധ്യയിലേക്കാണ് ഹണിമൂണിനായി പോകുന്നതെന്നും ഇയാൾ ഭാര്യയെ അറിയിച്ചു. തൽകാലം പ്രശ്നങ്ങൾക്ക് മുതിരാതെ യുവതി ഭർത്താവിനൊപ്പം യാത്ര പോകാൻ സമ്മതിച്ചു.

എന്നാൽ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ യുവതി വിവാഹമോചനത്തിനായുള്ള നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു. തന്നേക്കാളും ഭർത്താവിന് പ്രിയം അയാളുടെ വീട്ടുകാരോടാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. അതേസമയം, യുവതി നിസ്സാര കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്‌നങ്ങളാക്കുകയാണ് എന്നാണ് ഭർത്താവിൻ്റെ വാദം. നിലവിൽ ഭോപ്പാൽ കുടുംബകോടതിയിൽ കൗൺസിലിങ്ങിന് വിധേയരാകുകയാണ് ഇരുവരും.


