സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് വയറ്റിൽ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ മാസം 12നാണ് വയറുവേദനയെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 14കാരൻ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ അപ്പെൻഡിസൈറ്റിസ് ആണ് എന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയ കുട്ടിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കുഴപ്പമില്ലെന്ന മട്ടിൽ മടക്കി വിട്ടതായി പരാതിയിൽ പറയുന്നു. വേദന കലശലായതിനെ തുടർന്ന് വീണ്ടും അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടിയെത്തി. വീണ്ടും അപ്പെൻഡിസൈറ്റിസ് ഉണ്ടായതായാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ 14കാരനെ പരിശോധിച്ചപ്പോഴാണ് വയറിനകത്ത് സർജിക്കൽ ക്ലിപ്പ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ തന്നെ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു. നിലവിൽ കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കുട്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ തുടരുന്നതായി കുടുംബം പറഞ്ഞു. സംഭവത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ രോഗിയായ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.


