ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനും ഒരു ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.യു.ജനീഷ്കുമാറിൻ്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല വിമാനത്താവള പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്‌ഥിതി ആഘാത പഠന റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് കേന്ദ്ര വനം – പരിസ്‌ഥിതി – കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ അനുമതിക്കായി സമർപ്പിക്കുന്നതിനു നടപടി സ്വീകരിച്ചു വരുന്നു.

സെന്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിനു നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്‌ധ സമിതി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ ശുപാർശ പരിഗണിച്ച് ഏകദേശം 2,570 ഏക്കർ ഭൂമി വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




