ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവിൽ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ ഏകസിവിൽ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകസിവിൽ കോഡ് നിലവിൽവരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. പുതിയ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കുക എന്നത് മാത്രമാണ് ഇനി സംസ്ഥാന സർക്കാരിന് ചെയ്യാനുള്ളത്.

ഏകസിവിൽ കോഡ് സംബന്ധിച്ച് ബില്ല് ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. പിന്നാലെ ഫെബ്രുവരി 28-ന് ഗവർണർ ബില്ലിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. കൺകറന്റ് ലിസ്റ്റിൽ ഉള്ളതുകൊണ്ടാണ് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കേണ്ടിവന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ബില്ലിന് അംഗീകാരം നൽകിക്കൊണ്ട് രാഷ്ട്രപതി ഭവനിൽനിന്നുള്ള അറിയിപ്പ് പുറത്തുവന്നത്.

വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാർക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബിൽ. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലിൽ നിലനിർത്തിയിട്ടുണ്ട്. പോർച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതൽ ഗോവയിൽ ഏകസിവിൽകോഡ് നിലവിലുണ്ട്. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയിൽ ഇത്തരമൊരു ബിൽ പാസാക്കുന്നത് ആദ്യമാണ്.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ;
. സംസ്ഥാനത്ത് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികൾക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളുമുണ്ടാകും
. ഉത്തരാഖണ്ഡ് നിവാസികളല്ലാത്ത അവിവാഹിതപങ്കാളികളും രജിസ്റ്റർചെയ്യണം. ഇവരിലൊരാൾ മൈനറായാൽ രജിസ്ട്രേഷൻ പറ്റില്ല
. പങ്കാളികളിലൊരാളുടെ പ്രായം 21 വയസ്സിൽ കുറവാണെങ്കിൽ രക്ഷിതാക്കളെ രജിസ്ട്രാർ വിവരമറിയിക്കണം.
. പങ്കാളികളിലൊരാളെ ബലം പ്രയോഗിച്ചോ, യഥാർഥ വ്യക്തിത്വം മറച്ചുവെച്ചോ ആണ് കൂടെപ്പാർപ്പിച്ചിരിക്കുന്നതെങ്കിലും രജിസ്ട്രേഷൻ അനുവദിക്കില്ല
. സാക്ഷ്യപത്രം നൽകുന്നതിൽ വീഴ്ചവരുത്തുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ മൂന്നുവർഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ
. രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവർക്ക് ആറുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ
. ലിവ് ഇൻ റിലേഷനിലുള്ള പുരുഷപങ്കാളിയാൽ സ്ത്രീപങ്കാളി വഞ്ചിക്കപ്പെട്ടാൽ അവർക്ക് ജീവനാംശം പുരുഷപങ്കാളി നൽകണം. അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.

ബില്ല് രാഷ്ട്രപതി അംഗീകരിച്ചതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സന്തോഷം പങ്കുവെച്ചു. രാജ്യത്തെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബിൽ ഞങ്ങൾ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബിൽ പാസാക്കുന്നത്. ഞങ്ങൾക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബിൽ പാസാക്കാനും അവസരം നൽകിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എൽ.എമാരോടും നന്ദിപറയുന്നെന്നും ധാമി ബില്ല് നിയമസഭയിൽ പാസായ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.


