ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണെന്നും ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ഇനി ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹൈക്കോടതി അത് നിരസിച്ചു. ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ സർക്കാർ എന്തടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയെന്നും മോൻസ് ജോസഫിൻ്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് ചെയ്യേണ്ട നടപടികൾ കാലതാമസം ഇല്ലാതെ ചെയ്‌തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




