ക്രിസ്ത്യാനികളെയും ചില ഗോത്ര വിഭാഗങ്ങളെയും ഏക സിവിൽ കോഡിൽ നിന്നും ഒഴിവാക്കുന്ന കാര്യം കേന്ദ്രം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ. സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിനിധി സംഘം ഡൽഹിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാൻഡിൽ യു.സി.സി.യുടെ സാധ്യതയെക്കുറിച്ച് പ്രതിനിധി സംഘം പ്രകടിപ്പിച്ച ആശങ്കകൾക്ക് മറുപടിയായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

നാഗാലാൻഡിൽ നിന്നുള്ള 12 അംഗ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി നിർദ്ദിഷ്ട യുസിസിയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ചർച്ച ചെയ്തത്. യോഗത്തിൽ, നാഗാലാൻഡിൽ യു.സി.സി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പ്രതിനിധി സംഘം ചൂണ്ടിക്കാണിക്കുകയും ക്രിസ്ത്യൻ സമൂഹത്തിന്റെ മതപരമായ ആചാരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
വടക്കുകിഴക്കൻ സംസ്ഥാനം ഭരിക്കുന്ന നാഗാലാൻഡിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഭരണ സഖ്യത്തിലെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് എൻഡിപിപി.രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഏതൊരു നീക്കത്തെയും എതിർക്കുന്നുവെന്ന് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി പ്രസിഡന്റ് ചിംഗ്വാങ് കൊന്യാക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ 371 (എ) വകുപ്പ് നാഗാലാൻഡുകാർക്ക് പ്രത്യേക അവകാശങ്ങൾ വ്യവസ്ഥചെയ്തിട്ടുണ്ട്. ഇൻഡോ-നാഗ സമാധാനചർച്ച നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോൾ യു.സി.സി. ബുദ്ധിപരമല്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ 220 ഗോത്രവിഭാഗങ്ങളും യു.സി.സി.ക്കെതിരാണ്.
ഈയിടെ ഏകീകൃത സിവിൽ കോഡിൽ ലോ കമ്മീഷൻ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഏകദേശം രണ്ടു മില്യൺ മറുപടികളാണ് ഇതിനു ലഭിച്ചത്. കൂടാതെ, ഉത്തരാഖണ്ഡ് നിയോഗിച്ച സമിതി യുസിസിയുടെ കരട് രൂപരേഖയ്ക്ക് അന്തിമരൂപം നൽകിയിരുന്നു. ഇത് ഉടൻ സർക്കാരിന് സമർപ്പിക്കും.



