മുഖത്ത് കുരുമുളകു പൊടി വിതറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു എന്ന പരാതി വ്യാജമെന്നു തെളിഞ്ഞു. മുളകുപൊടി വിതറി ആക്രമണം നടത്തി എന്നത് സ്വർണം കവരാനുള്ള നുണക്കഥയായിരുന്നു എന്നും സ്വർണവും ബാഗും ഒളിപ്പിച്ചത് ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജരായ തൃക്ക ഗുരുവായൂർ കിഴക്കേതിൽ വീട്ടിൽ രാഹുൽ രഘുനാഥ് (28) തന്നെ ആയിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മോഷണം നടന്നുവെന്നു പറയുന്ന സ്ഥലത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് ഒളിപ്പിച്ച നിലയിൽ സ്വർണം അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തു.

വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സെക്യൂർ നിധി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ്റെ മാനേജരായ രാഹുൽ രഘുനാഥിനെ വ്യാഴാഴ്ച തൃക്ക ക്ഷേത്രത്തിനു സമീപം സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് 26 ലക്ഷം രൂപയോളം വിലവരുന്ന 630 ഗ്രാം സ്വർണം കവർന്നു എന്നായിരുന്നു പരാതി.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു ആക്രമണവും മോഷണവും സ്വർണം കവരാൻ രാഹുൽ തന്നെ സൃഷ്ടിച്ച നുണക്കഥയാണെന്നു വ്യക്തമായത്. സംഭവസ്ഥലത്ത് എത്തി പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നുണ്ടായ സംശയങ്ങളാണു രാഹുലിന്റെ പരാതി വ്യാജമാണെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിച്ചത്.

തുടർന്ന് ആക്രമണത്തിൽ പരുക്കേറ്റു എന്ന വ്യാജേന ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാഹുലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇന്നലെ പുലർച്ചെ രാഹുൽ കുറ്റം സമ്മതിച്ചു.


