കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഓഗസ്‌റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇൻഡക്‌സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തിൽനിന്നാണു മറ്റുള്ളവർക്കു രോഗം പടർന്നത്.

ആശുപത്രിയിൽ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്‌തമായത്. നിപ്പ ബാധിച്ച് ഒരാളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. ആദ്യം മരിച്ച മുഹമ്മദിന്റെ പരിശോധന നടത്താതിരുന്നതിനാൽ നിപ്പ സ്‌ഥിരീകരിച്ചിരുന്നില്ല. ഈ മാസം 11ന് മരിച്ച വടകര സ്വദേശി ഹാരിസിനു മാത്രമാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്.

സൂപ്പർ സ്പ്രെഡ് സംഭവിച്ചത് സ്വകാര്യ ആശുപത്രിയിൽ നിന്നാണ്. ഈ ആശുപത്രിയിലെ 30 ആരോഗ്യപ്രവർത്തകരുടെ ഫലങ്ങൾ നെഗറ്റീവ് ആയി. 100 സാംപിളുകൾ അയച്ചതിൽ ആകെ 6 എണ്ണമാണ് പോസിറ്റീവ് ആയിരിക്കുന്നത്. സമ്പർക്കപ്പട്ടികയിൽ മറ്റു ജില്ലകളിൽനിന്ന് ഉൾപ്പെടെയുള്ളവരുടെ എണ്ണം 1080 ആയി.


