അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ക്ഷണം കിട്ടിയിട്ടും പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കാതിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാമക്ഷേത്രം ഉദ്ഘാടനം സർക്കാർ പരിപാടി അല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇഫ്താർ വിരുന്നിലും പലസ്തീൻ റാലിയുടെ കാര്യത്തിലും മതം പ്രശ്നമല്ല. ശ്രീരാമ തീർഥക്ഷേത്ര ട്രസ്റ്റാണ് അയോധ്യയിലെ പരിപാടി നടത്തുന്നത്. സർക്കാർ പരിപാടിയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കരുത്. ശ്രീരാമ ക്ഷേത്രത്തിൻ്റെ കാര്യം വരുമ്പോൾ, അത് മതപരമായ ചടങ്ങാണ്, സർക്കാർ ഇടപെടലാണ്, മതം രാഷ്ട്രീയവുമായി കൂട്ടിക്കലർത്തലാണ് എന്നൊക്കെ പറയുന്നു. അതുകൊണ്ട് പങ്കെടുക്കണോ വേണ്ടയോ എന്ന് ചിലർക്ക് സംശയം. ചിലർ പങ്കെടുക്കരുത് എന്ന ആവശ്യം ഉന്നയിക്കുന്നു”- മുരളീധരൻ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനത്തിലെത്തിയില്ല. പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.


