വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ സർവീസും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകൾ റദ്ദാക്കുമ്പോൾ പൂർണ്ണമായും റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. മാർച്ച് 7 വരെയുള്ള ബുക്കിംഗുകൾക്ക് മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇന്ത്യൻ വിമാന കമ്പനികളും ഈ കാലയളവിൽ സൗജന്യ റീ ഷെഡ്യൂൾ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് നാളെ പുലർച്ചെ 4:35 ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് റദ്ദാക്കി. റാസ് -അൽ -ഖൈമയിലേക്കുള്ള സർവീസാണ് റദ്ദ് ചെയ്തത്.
പശ്ചിമേഷ്യയിൽ ഇറാൻ ഇസ്രയേൽ സംഘർഷം കനത്തതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം സ്തംഭിച്ചു. ദോഹ, ദുബായ് , ഷാർജ, അബുദാബി തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളാണ് ഇന്ന് റദ്ദ് ചെയ്തത്. ഇതേ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്


