മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പെരിങ്ങമ്മലയിലെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ ഉയർത്തിക്കാട്ടി വർഗീയതക്കെതിരെ നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. വർഗീയശക്തികളെ തിരിച്ചറിയണമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി. ലക്ഷ്യങ്ങൾ നേടാനും യുവത്വത്തിന് വഴികാട്ടാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സംഘടനയെ ശക്തമായ സാമ്പത്തിക ശക്തിയായി വളർത്തിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നോക്കം നിൽക്കുന്നവർക്ക് തൊഴിലും വിദ്യാദ്യാസവും ഉറപ്പുനൽകിയതും വെള്ളാപ്പള്ളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണ്ണമാണെന്നും ഇനിയും പ്രസ്ഥാനം മുന്നോട്ട് നയിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്.എൻ.ഡി.പി രൂപീകൃതമായതെന്നും അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏക മാർഗ്ഗം വിദ്യാഭ്യാസമാണെന്നും ഗുരു പഠിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകനായ ശ്രീനാരായണഗുരു എല്ലാവരെയും ചേർത്തുപിടിക്കലാണ് മുന്നോട്ടുവെച്ചത്. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ എസ്.എൻ.ഡി.പിക്ക് നിർണായക സ്ഥാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനെ ആദരിച്ച ശേഷമാണ് മുഖ്യമന്ത്രി വേദിവിട്ടത്.


