ക്യാപ്റ്റൻ കൂൾ, ലോകക്രിക്കറ്റിൽ പതിറ്റാണ്ടുകളായി ഉയർന്നുകേൾക്കുന്ന വിശേഷണമാണിത്. ഇങ്ങനെ കേൾക്കുമ്പോഴൊക്കെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയെ ഓർമവരാത്തവരായി ആരുമുണ്ടാകില്ല. ധോനിക്ക് ഈ പേര് ചാർത്തികിട്ടിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ ഈ പേരിന് ട്രേഡ്‌മാർക്ക് സ്വന്തമാക്കാനൊരുങ്ങുകയാണ് മുൻ ഇന്ത്യൻ നായകൻ.

ക്യാപ്റ്റൻ കൂൾ എന്ന പേരിന് ധോനി അപേക്ഷ സമർപ്പിച്ചതായും ഇത് അംഗീകരിച്ചെന്നുമാണ് ട്രേഡ്‌മാർക്ക്സ് റജിസ്ട്രി പോർട്ടലിൽ നിന്ന് ലഭിക്കുന്ന വിവരം. ഇത് ഒഫീഷ്യൽ ട്രേഡ്‌മാർക്ക് ജേണലിൽ ജൂൺ 16 ന് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലുമാസത്തിനകം ആളുകൾക്ക് ഏതെങ്കിലും തരത്തിൽ എതിർപ്പുണ്ടെങ്കിൽ ഉന്നയിക്കാം. എതിർപ്പുകളൊന്നും ഉന്നയിക്കപ്പെട്ടില്ലെങ്കിൽ പേര് ഉപയോഗിക്കാനുള്ള അവകാശം ധോനിക്ക് ലഭിക്കും. സ്പോർട്‌സ് ട്രെയിനിങ് സെൻ്ററുകൾ, കോച്ചിങ് സർവീസുകൾ, മറ്റു പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ക്യാപ്റ്റൻ കൂൾ എന്ന പേര് ധോനിക്ക് ഉപയോഗിക്കാനാകും.

ട്രേഡ്മാർക്കിനായി അപേക്ഷസമർപ്പിച്ച ഘട്ടത്തിൽ റജിസ്ട്രിയിൽ നിന്ന് എതിർപ്പുയർന്നതായി ധോനിയുടെ അഭിഭാഷക മാനസി അഗർവാൾ പറഞ്ഞു. ട്രേഡ്മാർക്സ‌് ആക്‌ടിലെ സെക്ഷൻ 11(1) പ്രകാരമാണ് എതിർപ്പുന്നയിച്ചത്. ഈ പേരിന് സമാനമായ വിശേഷണങ്ങൾ നിലവിലുണ്ടെന്നും അത് അളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നുമാണ് അധികൃതർ ഉന്നയിച്ചിരുന്നത്.

എന്നാൽ ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം ധോനിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും പൊതുഇടങ്ങളിൽ താരം ഇത്തരത്തിൽ അറിയപ്പെടാറുണ്ടെന്നും ധോനിയുടെ അഭിഭാഷകർ വാദിച്ചു. അതിന് പിന്നാലെ ഇത് റജിസ്ട്രി അംഗീകരിക്കുകയായിരുന്നു.



