നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിയായ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ജയിച്ചാലും തോറ്റാലും എൽഡിഎഫ് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സ്വരാജ് പറഞ്ഞു. ‘വിജയിയായ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ. കുറഞ്ഞ കാലത്തേക്കാണെങ്കിലും എംഎൽഎ എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ,’ സ്വരാജ് പറഞ്ഞു.

‘ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എതിർപാർട്ടികൾ വിവാദങ്ങളിലൂടെ തളർത്താൻ ശ്രമിച്ചെങ്കിലും അതിന് പിടികൊടുക്കാതിരിക്കാൻ ശ്രമിച്ചു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുമാണ് ജനങ്ങളുമായി സംവദിക്കാൻ ശ്രമിച്ചത്. അത് ജനങ്ങൾ ആ നിലയിൽതന്നെ പരിഗണിച്ചില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്,’ സ്വരാജ് പറഞ്ഞു.
‘ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുന്നോട്ടുപോകും. നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ല. അങ്ങനെ പറഞ്ഞാൽ ഈ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളും വികസന നടപടികളെയും ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് പറയേണ്ടിവരും. അങ്ങനെ തോന്നുന്നില്ല,’ സ്വരാജ് പറഞ്ഞു.

‘കറണ്ട്കട്ട് അടക്കം ഇല്ലാതായത് ഇടതുസർക്കാരിൻ്റെ കാലത്താണ്. ഭരണവിരുദ്ധവികാരം എന്നുപറയുമ്പോൾ, വീണ്ടും കറണ്ടുകട്ടിൻ്റെ കാലത്തേക്ക് തിരിച്ചുപോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നാണോ പറയുന്നത്. ക്ഷേമപെൻഷൻ ഉയർത്തിയതും കൃത്യമായി വിതരണം ചെയ്യുന്നതും ഇടതുസർക്കാരാണ്. അപ്പോൾ പെൻഷൻ നിർത്തിവെക്കണം എന്നാണ് നിലമ്പൂരിലെ വിധിയിലൂടെ ജനം ഉദ്ദേശിച്ചത് എന്ന് പറയുന്നത് ശരിയാണോ?’ സ്വരാജ് ചോദിച്ചു.
‘അതുകൊണ്ടുതന്നെ, സർക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിൽ നടന്നത് എന്ന് പറയാനാവില്ല. അതിനെക്കുറിച്ച് കൂടുതൽ പഠിക്കും. ജനങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഞങ്ങൾ മുന്നോട്ടുവെച്ച രാഷ്ട്രീയം, കറകളഞ്ഞ മതനിരപേക്ഷ നിലപാട്, കേരളത്തിന്റെ സമഗ്രമായ വികസനം എന്നീ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ പിശകുവന്നിട്ടുണ്ട് എന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പിലും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ശരിയായിത്തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല,’ സ്വരാജ് വ്യക്തമാക്കി.

‘സ്ഥാനാർഥിയായി വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല എന്ന ഈരോപണത്തെ കാര്യമായി എടുക്കുന്നില്ല. എൻ്റെ പഞ്ചായത്തിൽപോലും വോട്ട് കുറഞ്ഞതായി പറയുന്നു. സ്വന്തം നാട്ടിൽ പിന്നിൽ പോയെന്നത് കൊണ്ട് മോശക്കാരനാകില്ല, അത് തോൽവിയുടെ മൊത്തത്തിലുള്ള ആഘാതമാണ്. രാഹുൽ ഗാന്ധിവരെ സ്വന്തം മണ്ഡലത്തിൽ തോറ്റിട്ടല്ലേ വയനാട്ടിലേക്ക് വന്നത്. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയുണ്ടായി, പരാജയം ഉണ്ടായി. അത് അംഗീകരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് ഞങ്ങൾ ചർച്ച ചെയ്തത്,’ സ്വരാജ് പറഞ്ഞു.
‘ഞങ്ങൾ വിവാദങ്ങൾ വോട്ടാക്കാൻ പോയിട്ടില്ല. എതിർപാർട്ടികൾ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ വീണിട്ടുമില്ല. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞതിൽ പശ്ചാത്താപമില്ല. ഒരു വർഗീയവാദിയുടെയും ഒരു പിന്തുണയും ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല. അതിന്റെ പേരിൽ ഇനിയും എത്രതവണ പരാജയപ്പെട്ടാലും നിലപാടിൽ മാറ്റം വരുത്തില്ല. ശരിയായ നിലപാടുകൾ എല്ലാക്കാലവും അംഗീകരിക്കപ്പെട്ടുവെന്ന് വരില്ല. അതിന്റെ പേരിൽ ശരിയായ നിലപാടുകളെ കൈയൊഴിയില്ല,’ സ്വരാജ് പറഞ്ഞു.

‘ജയപരാജയങ്ങളെ എല്ലാം രാഷ്ട്രീയമായാണ് വിലയിരുത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചിരുന്നെങ്കിലോ, ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള പ്രവർത്തനം തുടരും. ഞങ്ങൾ ഇപ്പോൾ തോറ്റു, പക്ഷേ തോറ്റാലും ആ സമരം ഞങ്ങൾ തുടരും. അത്രയേയുള്ളൂ. ജയിച്ചാലും തോറ്റാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും,’ സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.


