പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)ക്ക് വേണ്ടി ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബർമാരുടെ ഹാൻഡ്ലർ പാകിസ്താൻ പോലീസിലെ മുൻ ഉദ്യോഗസ്ഥൻ. പാകിസ്താൻ പോലീസിലെ മുൻ സബ് ഇൻസ്പെക്ടർ നാസിർ ധില്ലൺ ആണ് ചാരപ്രവർത്തനത്തിന് ഇന്ത്യൻ യൂട്യൂബർമാരെ റിക്രൂട്ട് ചെയ്തിരുന്നത് എന്നാണ് മൊഴി. ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യുട്യൂബർ ജസ്ബീർ സിങ് ആണ് മൊഴി നൽകിയിട്ടുള്ളത്.

നാസിറും അദ്ദേഹത്തിന്റെ വനിതാസുഹൃത്ത് നൗഷാബാ ഷെഹ്സാദുമാണ് ഇന്ത്യൻ യൂട്യൂബർമാർക്കും ഐഎസ്ഐക്കും ഇടയിൽ പാലമായി പ്രവർത്തിച്ചിരുന്നത്. ഇരുവരും ആദ്യം ഇന്ത്യൻ യൂട്യൂബർമാരുമായി സൗഹൃദത്തിൽ ഏർപ്പെടും. തുടർന്ന് ഇവരെ ഡൽഹിയിലെ പാകിസ്‌താൻ എംബസിയിൽ ജോലി ചെയ്തിരുന്ന ഐഎസ്ഐ ഉദ്യോഗസ്ഥൻ ഡാനിഷുമായി ബന്ധപ്പെടുത്തും.

ഡാനിഷാണ് യൂട്യൂബർമാരെ ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത്. ഫൈസലാബാദ് സ്വദേശിയായ നാസിറിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന നാസിർ ധില്ലണ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂട്യൂബ് ചാനൽ വഴി ഇന്ത്യക്കാർക്ക് പാകിസ്താൻ സന്ദർശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച നിരവധി വീഡിയോകൾ നാസിർ ചെയ്തിരുന്നു. രണ്ട് വർഷം മുൻപാണ് നാസിറിനെ പാകിസ്‌താാൻ ചാര സംഘടനയായ ഐഎസ്ഐ റിക്രൂട്ട് ചെയ്‌തത്.
