Saturday, June 7, 2025

നിക്ഷേപകർ അറിയാതെ എഫ്ഡി പിൻവലിച്ച് ഓഹരിവിപണിയിൽ നിക്ഷേപിച്ചു: ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

CRIMEനിക്ഷേപകർ അറിയാതെ എഫ്ഡി പിൻവലിച്ച് ഓഹരിവിപണിയിൽ നിക്ഷേപിച്ചു: ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

നിക്ഷേപകർ അറിയാതെ അവരുടെ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) പിൻവലിക്കുകയും ഓഹരിവിപണിയിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി ഗുപ്ത‌തയാണ് പിടിയിലായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു‌. 41 ഉപഭോക്താക്കളുടെ 110 എഫ്ഡി അക്കൗണ്ടുകളിൽനിന്നായി 4.58 കോടിരൂപയാണ് സാക്ഷി പിൻവലിച്ചത്. 2020 മുതൽ 2023 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടന്നത്.


തട്ടിയെടുത്ത പണം സാക്ഷി ഓഹരിവിപണിയിലാണ് നിക്ഷേപിച്ചത്. എന്നാൽ, വലിയ നഷ്‌ടം വന്നതിനെ തുടർന്ന് ഇവർക്ക് പണം അക്കൗണ്ടുകളിലേക്ക് തിരിച്ചുനിക്ഷേപിക്കാനായില്ല. ഇതിനിടെ തന്റെ എഫ്ഡിയെ കുറിച്ച് അന്വേഷിക്കാൻ ഒരു ഉപഭോക്താവ് ബാങ്കിലെത്തിയതോടെ സാക്ഷിയുടെ കള്ളത്തരം വെളിച്ചത്താവുകയായിരുന്നു.

ഫെബ്രുവരി പതിനെട്ടിനാണ് ബാങ്ക് പോലീസിന് പരാതി നൽകിയത്. അന്വേഷണത്തിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി സഹോദരിയുടെ വിവാഹച്ചടങ്ങിനിടെയാണ് സാക്ഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.


യൂസർ എഫ്ഡി (ഫിക്‌സഡ് ഡെപ്പോസിറ്റ്) എന്ന ലിങ്ക് ദുരുപയോഗം ചെയ്‌താണ് സാക്ഷി അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചത്. തട്ടിപ്പ് പുറത്താകാതിരിക്കാൻ പലവിധ മുൻകരുതലുകളും സാക്ഷി സ്വീകരിച്ചിരുന്നു. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്ന ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ മാറ്റുകയും പകരം സ്വന്തം കുടുംബാംഗങ്ങളുടെ നമ്പറുകൾ ചേർക്കുകയും ചെയ്തു. പണം പിൻവലിക്കുമ്പോൾ അതിൻ്റെ സന്ദേശം അക്കൗണ്ട് ഉടമകൾക്ക് ഫോണിൽ ലഭിക്കാതിരിക്കാനായിരുന്നു ഇത്. മാത്രമല്ല, ഒടിപികൾ തനിക്ക് ലഭിക്കാനുള്ള സംവിധാനവും സാക്ഷി തയ്യാറാക്കിയിരുന്നു.

Check out our other content

Check out other tags:

Most Popular Articles