വേനലവധിയുടെ ആഘോഷാരവം തീർന്ന് മഴക്കുളിരിൻ്റെ അകമ്പടിയോടെ തിങ്കളാഴ്‌ച വിദ്യാർഥികൾ തിരികെ സ്‌കൂൾ അങ്കണത്തിലേക്ക്. ഒരുപിടി മാറ്റങ്ങളാകും കുട്ടികളെ ഇത്തവണ സ്‌കൂളിൽ വരവേൽക്കുക. ഹൈസ്‌കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമാണ് ഈ വർഷത്തെ പുതിയമാറ്റം. അധികക്ലാസ് വെള്ളിയാഴ്‌ചയില്ല. യുപിക്ക് രണ്ടും ഹൈസ്‌കൂളിൽ ആറും ശനിയാഴ്ച്‌ച പ്രവൃത്തിദിനമാകും. ആദ്യത്തെ രണ്ടാഴ്‌ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായി ഒരുമണിക്കൂർ വീതം നീക്കിവെക്കും.

ചൊവ്വാഴ്‌ച ലഹരിക്കെതിരേയുള്ള ബോധവത്കരണത്തോടെയാണ് തുടക്കം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഈ വർഷം മുതൽ പുതിയ പാഠപുസ്‌തകങ്ങളാണ്. അച്ചടി പൂർത്തിയാവാത്തതിനാൽ സ്‌കൂൾ തുറക്കുമ്പോഴും പാഠപുസ്‌തകം എല്ലായിടത്തുമെത്തിയിട്ടില്ല. ഹൈസ്‌കൂളിൽ എഐ വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കും. ഇതിനായി എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പുതിയ ഐടി പുസ്‌തകങ്ങളുമുണ്ട്. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടരലക്ഷത്തോളം കുട്ടികൾ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.
