കൈവശമുണ്ടായിരുന്ന കൽക്കണ്ടം വില്ലനായപ്പോൾ സുഹൃത്തുക്കളായ ബിജുവിനും മണികണ്ഠനും തടവറയിൽ കിടക്കേണ്ടിവന്നത് അഞ്ചുമാസം. മാരക മയക്കുമരുന്നായ എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാസപരിശോധനയിൽ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയിൽമോചിതരായത്.
എല്ലാ കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 151 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്ന് കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശി ഞരളേട്ട് ബിജു മാത്യു (49) പറയുന്നു.
2024 നവംബർ 25-നാണ് മംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന സുഹൃത്ത് കണ്ണൂർ വാരം ആർഡബ്ല്യു കോളനിയിലെ ‘നന്ദന’ത്തിൽ മണികണ്ഠനൊപ്പം (46) ബിജു കണ്ടെയ്‌നർ ലോറിയിൽ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോട്ടേക്ക് പോയത്.

രാത്രിയോടെ നടക്കാവിലെത്തി മുറിയെടുത്ത് താമസിച്ചു. 26-ന് രാവിലെ ചായ കുടിക്കാൻ ഹോട്ടൽ തേടിയിറങ്ങിയപ്പോഴാണ് മയക്കുമരുന്ന് കടത്തുകാരെന്ന സംശയത്തിൽ ഇരുവരെയും ഡാൻസാഫ് സംഘം തടഞ്ഞുവെച്ചത്. നടക്കാവ് പോലീസും സ്ഥലത്തെത്തി. പിന്നീട് നടത്തിയ പരിശോധനയിൽ മണികണ്ഠന്റെ പോക്കറ്റിൽ സൂക്ഷിച്ച 58.240 ഗ്രാം കൽക്കണ്ടം പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ബിജു പറയുന്നു. വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണെന്നും തലേന്ന് രാത്രിയിൽ തങ്ങൾ അത് കഴിച്ചതായും പോലീസിനോട് പറഞ്ഞെങ്കിലും ഫലം കണ്ടില്ല.
പിന്നീട് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഒടുവിൽ രാസപരിശോധയിൽ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഏപ്രിൽ 24-ന് സ്വന്തം ജാമ്യത്തിൽ കോടതി ഇരുവരെയും വിട്ടയച്ചത്.
പ്രതികൾ കുറ്റം സമ്മതിച്ചിരുന്നുവെന്നാണ് നടക്കാവ് പോലീസിന്റെ വാദം. പ്രതികൾക്ക് എംഡിഎംഎ കൈമാറിയവർ കൽക്കണ്ടം നല്‌കി അവരെ കബളിപ്പിച്ചതാകാമെന്ന് ഇൻസ്പെക്‌ടർ എൻ. പ്രജീഷ് പറഞ്ഞു.
