ദേശീയപാതയുടെ നിർമാണം തൻ്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൊടുപുഴയിൽനടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ വികസിതകേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതനിലവാരത്തിൽ മാറ്റം പ്രതീക്ഷിച്ചാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് അവസരം നൽകിയത്. എന്നാൽ ഈ സർക്കാരിന്റെ ഒൻപതുവർഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നു. കടമെടുക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാൻ സർക്കാരിനാവുന്നില്ല.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ആശാവർക്കർമാർക്ക് അർഹമായ ഓണറേറിയവും നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല. അതിനിടെ നടത്തുന്ന വാർഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും, ആർക്കുവേണ്ടിയെന്നും സർക്കാർ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
യുപിഎ സർക്കാരിൻ്റെ കാലത്ത് തീവ്രവാദി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൈന്യത്തിന്റെറെ കൈയിൽ ഒന്നുമില്ലായിരുന്നു. എന്നാൽ മോദി ഭരണത്തിൻ്റെ ഒരുദശകം പിന്നിടുമ്പോൾ രാജ്യത്തിൻ്റെയും സൈന്യത്തിന്റെയും പ്രതിരോധശേഷി പതിൻമടങ്ങ് വർധിച്ചു. ലോകത്തെ പ്രധാന സൈനിക ശക്തിയായും സാമ്പത്തിക ശക്തിയായും രാജ്യം പരിണമിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.