പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക് സൈന്യത്തിലെ കമാൻഡോയെന്ന് വിവരം. ഒന്നര വർഷം മുമ്പ് രണ്ട് പാകിസ്‌താനി ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളായ ഹാഷിം മൂസയാണ് പാകിസ്താൻ സൈനികനായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇയാൾ പാക്സൈന്യത്തിൻ്റെ പാരാ കമാൻഡോ ആയിരുന്നുവെന്നാണ് വിവരങ്ങൾ.
ഇയാൾ പാക് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇയാളെ പിന്നീട് ലഷ്കറെ തോയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാളാണ് പഹൽഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ. മൂസ 2024 ഒക്ടോബറിൽ നടന്ന സോനാമാർഗ് ടണൽ ആക്രമണത്തിൽ ഉൾപ്പെട്ടയാളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ആക്രമണത്തിലുൾപ്പെട്ട ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന കഴിഞ്ഞ ഡിസംബറിൽ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിന്നാണ് മൂസയും ടണൽ ആക്രമണത്തിൽ പങ്കാളി ആയിരുന്നുവെന്ന് കണ്ടെത്തിയത്.
അതേസമയം ഭീകരരെ സുരക്ഷാ സേന ലൊക്കേറ്റ് ചെയ്തുവെന്നാണ് വിവരം. ഭീകരവാദികൾക്ക് കശ്മീരിൽ നിന്ന് പ്രദേശവാസികളുടെ സഹായം കിട്ടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഭീകരർക്ക് സഹായങ്ങൾ നൽകുന്ന 15 പേർ ഇവർക്ക് വഴികാട്ടികളായെന്നും ലോജിസ്റ്റിക് സഹായം അടക്കം ചെയ്തുതുനൽകിയെന്നുമുള്ള വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഭീകരർ ഇന്ത്യയിലേക്ക് അതിർത്തിയിലെ കമ്പിവേലി മുറിച്ചാണ് നുഴഞ്ഞുകയറിയത്. തുടർന്ന് ഇവർ പല ഭീകരാക്രമണങ്ങളിലും പങ്കെടുത്തിരുന്നു. പലതവണയായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഭീകരവാദികളിൽ ചിലരെ സുരക്ഷാ സേന ഏറ്റുമുട്ടലുകളിലൂടെ വധിച്ചിരുന്നു. മൂസയുൾപ്പെടെയുള്ള മറ്റ് ഭീകരവാദികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.