ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം പ്രകടനത്തിൽ ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പൊളിറ്റ് ബ്യൂറോ. എല്ലാ സംസ്‌ഥാന ഘടകങ്ങൾക്കും തോൽവിയെ കുറിച്ച് പഠിക്കാൻ നിർദേശം നൽകിയതായും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്‌തമാക്കി.
അതത് കമ്മിറ്റികളിൽനിന്നും റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും വിലയിരുത്തൽ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് കേരളത്തിൽ സിപിഎമ്മിന് വിജയിക്കാനായത്. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോറ്റു.
സിപിഎം പിബിയിൽ കേരളത്തിലെ സ്‌ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ സാധിച്ചില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണമാണെന്നും ശക്തികേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞതു വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി.
തൃശൂരിലെ സ്‌ഥിതി അടക്കം ആഴത്തിൽ പഠിക്കാനും നിർദേശിച്ചു. ഈ മാസം അവസാനം കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടർന്ന് എന്തൊക്കെ കാര്യത്തിൽ തിരുത്തൽ വേണമെന്ന കാര്യത്തിൽ ചർച്ച നടക്കും.