ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഇന്ത്യാസഖ്യത്തിന്റെ മെഗാറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ശക്‌തിയുടെ രൂപങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ജഗ്‌തിയാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഇന്ത്യ മുന്നണി അവരുടെ പ്രകടനപത്രിക പുറത്തിറക്കി; ശക്‌തിയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടം. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അമ്മമാരും പെൺമക്കളുടെ ‘ശക്‌തി’യുടെ രൂപമാണ്. ഞാൻ അവരെ ആരാധിക്കുന്നു. ഞാൻ ഭാരതമാതാവിൻ്റെ ആരാധകനാണ്.
‘ശക്തി’ നശിപ്പിക്കുക എന്നതാണ് അവരുടെ പ്രകടനപത്രിക. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ‘ശക്‌തി’യുടെ നാശത്തെ കുറിച്ച് ആരെങ്കിലും സംസാരിക്കാമോ? ചന്ദ്രയാൻ ഇറങ്ങിയ സ്‌ഥലത്തിന് ‘ശിവശക്തി’ എന്ന് നാമകരണം ചെയ്‌ത് ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം ഞങ്ങൾ സമർപ്പിച്ചു. ‘ശക്തി’യെ ആരാധിക്കുന്നവരും ‘ശക്തി’യെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലാണ് പോരാട്ടം.”- പ്രധാനമന്ത്രി പറഞ്ഞു.
മോദി വെറും നടനാണെന്നും വോട്ടിങ് യന്ത്രത്തിന്റെ സഹായമില്ലാതെ മോദിക്കു തിരഞ്ഞെടുപ്പു വിജയിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ‘ഹിന്ദുമതത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങളും ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്. ഇവിടെ രാജാവിൻ്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് (ഇവിഎം). ഇവിഎമ്മിലും രാജ്യത്തെ അന്വേഷണ ഏജൻസികളായ ഇ.ഡിയിലും ആദായനികുതി വകുപ്പിലും സിബിഐയിലുമാണ് രാജാവിന്റെ ആത്മാവിരിക്കുന്നത്.”- രാഹുൽ പറഞ്ഞു.