രാജ്യതന്ത്രജ്ഞതയിൽ ബൃഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണ് റഷ്യയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കൂടാതെ റഷ്യയിപ്പോൾ പരിവർത്തനത്തിൻ്റെ പാതയിലാണെന്നും ഏഷ്യയിലേയോ മറ്റ് പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്ക് റഷ്യയ്ക്ക് ചായ‌്വ് വന്നുകൊണ്ടിരിക്കുകയാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടക്കുന്ന റെയ്‌സിന ഡയലോഗ് ബഹുരാഷ്ട്രസമ്മേളനപരിപാടിയിലെ വെള്ളിയാഴ്‌ചത്തെ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയശങ്കർ.

ചൈനയുമായുള്ള റഷ്യയുടെ നയതന്ത്രബന്ധം കൂടുതൽ ശക്തമാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത്തരമൊരു വിഷയത്തിൽ റഷ്യയെ നിരന്തരം വിമർശിക്കുന്നത് അത്തരമൊരു കാര്യം യാഥാർഥ്യമാക്കിത്തീർക്കാനിടയാക്കുമെന്നും ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായി പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങൾ കൂടുതൽ സമ്പർക്കം പുലർത്തേണ്ടത് പ്രധാനമാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. ബൃഹത്തായ രാജ്യതന്ത്രപാരമ്പര്യമുള്ള റഷ്യയെപ്പോലുള്ള ഒരു രാഷ്ട്രം അതിശക്തമായ ഒരൊറ്റ ബന്ധത്തിൽ തങ്ങളെ തളച്ചിടാൻ ഒരുങ്ങുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യയിലേയോ മറ്റ് പാശ്ചാത്യ ഇതര രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ ചായ്വ് കാരണം പ്രധാനമായും പാശ്ചാത്യ രാജ്യങ്ങൾക്ക് ആ രാജ്യത്തോട് വിരോധം ജനിച്ചിരിക്കുകയാണെന്നും പാശ്ചാത്യരാജ്യങ്ങളുടെ നയങ്ങളാണ് റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദം ശക്തമാക്കുന്നതിന് പിന്നിലെന്നും റഷ്യ-ചൈന ബന്ധത്തെ കുറിച്ചുള്ള ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റിട്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ഫുള്ളിലോവിൻ്റെ ചോദ്യത്തിന് ജയശങ്കർ മറുപടി നൽകി. “നിങ്ങൾ തന്നെ അവർക്കിടയിൽ അടുപ്പമുണ്ടാക്കാനിടയുള്ള നയങ്ങളുണ്ടാക്കും, എന്നിട്ട് നിങ്ങൾ തന്നെ അവരുടെ ബന്ധത്തെ സൂക്ഷിക്കണമെന്നും പറയും”, ജയശങ്കർ പറഞ്ഞു.

റഷ്യയുമായി ഇന്ത്യയ്ക്ക് സ്ഥായിയായതും സൗഹാർദപരവുമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ് ദിവസങ്ങൾക്കുശേഷമാണ് ജയശങ്കറിന്റെ പുതിയ പ്രതികരണം. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുശേഷം ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തിന് കോട്ടം തട്ടിയിട്ടില്ല. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യയാണ് മുൻപന്തിയിൽ. യുക്രൈന് നേർക്കുള്ള റഷ്യൻ ആക്രമണത്തെ ഇന്ത്യ ഇതുവരെ അപലപിക്കുകയും ചെയ്തിട്ടില്ല.


