വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനും, വന്യജീവി ആക്രമണം തടയാനുമുള്ള നടപടികളുമായി ഉന്നതതലസമിതി യോഗം ചേർന്ന് സംസ്‌ഥാന സർക്കാർ. അന്തർസംസ്‌ഥാന വന്യജീവി പ്രശ്‌നങ്ങൾ ഏകോപിപ്പിക്കാൻ കേരള, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഒരു സമിതി രൂപീകരിക്കാൻ ഉന്നതതലസമിതി യോഗത്തിൽ തീരുമാനമായി. നിലവിലുള്ള അന്തർസംസ്ഥാന ഔദ്യോഗികതല യോഗം ഉടൻ ചേരും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെടുള്ള നിയമപ്രശ്‌നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. റവന്യൂ. പൊലീസ്, ഫോറസ്‌റ്റ് വകുപ്പുകൾ ചേർന്ന് വയനാട്ടിൽ കമാൻഡ് കൺട്രോൾ സെൻ്റർ കൊണ്ടുവരും. രണ്ടു പുതിയ ആർആർടികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങൾ അറിയിക്കാൻ പബ്ലിക് അഡ്രസ് സംവിധാനം നടപ്പാക്കും.

പൊലീസ്, വനംവകുപ്പ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാകുമിത്. വന്യജീവികളുടെ നിരീക്ഷണത്തിനായി കൂടുതൽ ഉപകരണങ്ങൾ സജ്ജമാക്കും. വന്യജീവി ആക്രമണത്തിൽ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീർക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള കുടിശിക ഉടൻ നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. 15ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചർച്ച നടത്തും.

വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്‌ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി. പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.



