മാനന്തവാടി മാന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഗ്ന’ എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വയ്ക്കും. ഓപ്പറേഷൻ ബേലൂർ മഗ്ന ദൗത്യം ഉടൻ ആരംഭിക്കും. പടമലയിലെ ആനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. “മയക്കുവെടിവച്ചു മുത്തങ്ങയിലേക്കു കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതിൽ പിന്നീട് തീരുമാനം എടുക്കും”-മന്ത്രി പറഞ്ഞു. കാട്ടാന കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപത്തുണ്ടെന്നാണു സൂചന. റേഡിയോ കോളർ ഡിഗ്നലുകൾ പ്രകാരമാണ് ഈ നിഗമനം. ഈ ഭാഗത്തു നിരീക്ഷണം നടത്തുകയാണ്. കോളനിയോട് ചേർന്നു വനമുള്ളതിനാൽ വനത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടാകുമെന്നും കരുതുന്നു.

ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളാണു ദൗത്യസംഘത്തെ സഹായിക്കുന്നത്. കർണാടകയിൽനിന്നു പിടികൂടി കാട്ടിൽവിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയിൽ എത്തിയത്.

കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്തോടെ 2023 ഒക്ടോബർ 30നാണ് കർണാടക വനംവകുപ്പ് ‘ബേലൂർ മഗ്ന’യെ മയക്കുവെടിവച്ചു പിടികൂടിയത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുൻപിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.



