പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കുമെന്നും എൻഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഇ.ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയിൽ ആരുടേയും പൗരത്വം എടുത്തുകളയാൻ വ്യവസ്ഥയില്ല. ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണ് സിഎഎ’, അമിത് ഷാ പറഞ്ഞു.

സിഎഎ കോൺഗ്രസ് സർക്കാരിൻ്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും ചെയ്യുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഇപ്പോളവർ പിൻമാറിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ ഫലത്തേക്കുറിച്ച് ആർക്കും സംശയത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ അമിത് ഷാ, കോൺഗ്രസും സഖ്യപാർട്ടികളും പ്രതിപക്ഷ ബെഞ്ചിലിരിക്കാൻ തീരുമാനിച്ചുകഴിഞ്ഞെന്നും കൂട്ടിച്ചേർത്തു. കൂടുതൽ പാർട്ടികൾ വരുംദിനങ്ങളിൽ എൻഡിഎയിൽ ചേരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

1947-ലെ രാജ്യ വിഭജനത്തിന് ഉത്തരവാദികളായ നെഹ്റുവിൻ്റെ ഇളമുറക്കാർക്ക് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകാൻ ധാർമികതയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
‘രാഹുൽ ഗാന്ധിക്ക് ഒരു നയമുണ്ട്, പരസ്യമായി കള്ളം പറയുകയും വീണ്ടും വീണ്ടും അത് ആവർത്തിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതി പറയുമ്പോൾ, കോൺഗ്രസിന് വിഭാഗവും ജാതിയും തമ്മിലുള്ള വ്യത്യാസം അറിയാമോ എന്ന് എനിക്ക് സംശയമുണ്ട്. താൻ ഒബിസി ആണെന്നും ഒബിസി ഒരു ജാതിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുപക്ഷെ, രാഹുൽ ഗാന്ധിയുടെ അധ്യാപകർ അദ്ദേഹത്തോട് ഇത് പറഞ്ഞിട്ടില്ലായിരിക്കാം. പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണ്’, അമിത് ഷാ പറഞ്ഞു.



