നിങ്ങളുടെ വീടിന് സമീപം മികച്ച റോഡ് സൗകര്യമുണ്ടോ. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലേ. എങ്കിൽ മോട്ടോ ർവാഹന വകുപ്പിനെ സമീപിക്കാം. നിശ്ചിത റൂട്ടിലേക്ക് ബസ് വേണമെന്ന് നാട്ടുകാർക്ക് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രാഥമികപഠനം നടത്തി ബസ് അനുവദിക്കും.

ഗതാഗതമന്ത്രിയായി കെ.ബി.ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രാദേശികമായി പുതിയ ബസ് റൂട്ടുകൾ തുടങ്ങാൻ തീരുമാനമെടുത്തത്. സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പിൽ വരുത്താനാണ് തീരുമാനം. ഇതിൻ്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു.

കെ.എസ്.ആർ.ടി.സി. ബസോ സ്വകാര്യബസോ ആയിരിക്കും പുതിയ റൂട്ടുകളിലൂടെ സർവീസ് നടത്തുക. കെ.എസ്.ആർ.ടി.സി. ബസുകളുടെ ലഭ്യത, റൂട്ട് ലാഭകരമാണോ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കും. സ്വകാര്യ ബസ് ഉടമകളുടെ സന്നദ്ധതയും പരിശോധിക്കും. ഇത് സംബന്ധിച്ച് പ്രാഥമികപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആർ.ടി.ഒ., ജോയിൻ്റ് ആർ.ടി.ഒ.മാർക്ക് ലഭിച്ച നിർദേശം.

അതേസമയം പുതുതായി ജില്ലയിലേക്ക് 20 സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി ഓടിക്കുന്നതിന് കെ.എസ്.ആർ.ടി.സി. അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂർ-ഇരിട്ടി റൂട്ടിലേക്ക് 10 ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തളിപ്പറമ്പ്- ഇരിട്ടി, കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ടുകളിൽ അഞ്ചുവീതം ബസുകളും പുതുതായെത്തും.
കൂടുതൽ ബസുകൾ ലഭിക്കുകയാണെങ്കിൽ തലശ്ശേരി-ഇരിട്ടി, കണ്ണൂർ- കാസർകോട് റൂട്ടുകളിൽ സർവീസ് നടത്തും. ഇരുപദ്ധതികളും പ്രാവർത്തികമായാൽ ജില്ലയിലെ ഗ്രാമ-നഗര പ്രദേശങ്ങളിൽ ബസ് യാത്രാസൗകര്യം കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.


