ഗതാഗതനിയമലംഘനത്തിന് സ്കൂട്ടർ ഉടമയ്ക്ക് 3.22 ലക്ഷംരൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പോലീസ്. 643 നിയമലംഘനങ്ങളിലായാണ് സ്കൂട്ടറിന്റെ വിലയേക്കാൾ മൂന്നു മടങ്ങിലധികംരൂപ പിഴയായിവന്നത്. ഗംഗാനഗർ സ്വദേശിയായ യുവാവിനാണ് തുക പിഴയിട്ടത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ പല ആളുകളും ഈ സ്കൂട്ടറിൽ യാത്രചെയ്ത് ഗതാഗത നിയമലംഘനം നടത്തിയതായി ട്രാഫിക് പോലീസ് പറയുന്നു. നഗരത്തിലെ നിർമിതബുദ്ധി ക്യാമറകൾ ഉപയോഗിച്ചെടുത്ത കേസുകളാണ് കൂടുതലും.
ഹെൽമെറ്റ് ധരിക്കാത്തതിനാണ് കൂടുതൽ കേസുകളും. ആർ.ടി. നഗർ പ്രദേശത്തുകൂടി ഒട്ടേറെത്തവണ ഹെൽമെറ്റില്ലാതെ യുവാവ് യാത്രചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. നഗരത്തിൽ എ.ഐ. ക്യാമറകൾ ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനം പരിശോധിക്കുന്നത്.

2022-ൽ 1.04 കോടി ലംഘന കേസുകളിൽ 96.2 ലക്ഷം കേസുകളും എ.ഐ. ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തിയതായിരുന്നു. 50 പ്രധാന ജങ്ഷനുകളിലായി 250 എ.ഐ. ക്യാമറകളും 80 ആർ.എൽ.വി.ഡി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.


