പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ ഇന്ത്യ ഐക്യമുന്നണി സ്ഥാനാർഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സഖ്യമുന്നണിയുടെ നാലാം യോഗത്തിലാണ് മമത പ്രിയങ്കയുടെ പേര് മുന്നോട്ടുവെച്ചത്.

2019-ൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രിയങ്ക മോദിയെ നേരിടണമെന്ന ആവശ്യമുന്നയിച്ച് പോസ്റ്ററുകളുൾപ്പടെ പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ അജയ് റായിയേയാണ് കോൺഗ്രസ് അന്ന് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് യോഗത്തിൽ ചർച്ച ചെയ്ത എല്ലാം വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഡിസംബർ 31-നു മുമ്പ് സീറ്റു പങ്കിടലുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കണമെന്നും മമത യോഗത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിസംബർ അവസാനത്തോടെയും സഖ്യനേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനം ജനുവരി ആദ്യവുമുണ്ടായേക്കാമെന്നാണ് സൂചന.


