ഉത്തർപ്രദേശിലെ ഒരു വനിതാ ജഡ്‌ജി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു വനിതാ സിവിൽ ജഡ്‌ജി ബാന്ദ ജില്ലയിലെ ഒരു ജില്ലാ ജഡ്‌ജിക്കും കൂട്ടാളികൾക്കും എതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

വനിതാ ജഡ്‌ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് റിപ്പോർട്ട് തേടിയത്. രണ്ട് പേജുള്ള കത്തിൽ വനിതാ ജഡ്ജി ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ബാരബാങ്കിയിൽ ജോലി ചെയ്യുന്നതിനിടെ ജില്ലാ ജഡ്ജിയിൽ നിന്ന് ലൈംഗിക അതിക്രമവും ഉപദ്രവവും ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടിയത്.
‘എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വർഷമായി എന്നെ മരിച്ചതിന് തുല്യമാക്കി മാറ്റി. ആത്മാവ് ഇല്ലാത്തതും നിർജീവവുമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഒരു പ്രയോജനവുമില്ല. എൻ്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. മാന്യമായ രീതിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ എന്നെ അനുവദിക്കണമേ’ വനിതാ ജഡ്‌ജിയുടെ പുറത്തുവന്ന കത്തിൽ പറയുന്നു.
അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയത്. വനിതാ ജഡ്‌ജിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) മുമ്പാകെയുള്ള നടപടികളുടെ തൽസ്ഥിതി ആവശ്യപ്പെട്ട് വ്യാഴാഴ്‌ച വൈകുന്നേരമാണ് അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റിസ് കത്തയച്ചത്.

ഡിസംബർ നാലിന് വനിതാ ജഡ്‌ജി സുപ്രീംകോടതിക്ക് ഒരു പരാതി നൽകിയിരുന്നു. ഇത് ജസ്റ്റിസ് ഋഷികേഷ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ബുധനാഴ്‌ച വാദംകേൾക്കാനായി എത്തുകയും ചെയ്തു. പരാതി ഇന്റേണൽ കംപ്ലയിന്റ്റ് കമ്മിറ്റിയുടെ പരിഗണനയിൽ നിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. വനിതാ ജഡ്ജിയുടെ പരാതിയിലാണ് ഐസിസി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ നടപടികൾക്കായി കാത്തിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സെക്കന്റുകൾ മാത്രം വാദം നടന്ന ശേഷം കോടതി ഹർജി തള്ളുകയും ചെയ്തു.
പിന്നാലെ വ്യാഴാഴ്‌ചയോടെയാണ് കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. കുറ്റാരോപിതനായ ജില്ലാ ജഡ്‌ജി തന്നോട് രാത്രി കാണണമെന്ന് ആവശ്യപ്പെട്ടതായി വനിതാ ജഡ്‌ജിയുടെ കത്തിൽ പറയുന്നു. 2022-ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്‌മിനിസ്ട്രേറ്ററർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് വനിതാ ജഡ്‌ജി ഹൈക്കോടതി ഇന്റേണൽ കംപ്ലയിൻ്റ് കമ്മിറ്റിക്ക് മുമ്പാകെ പരാതി നൽകുകയായിരുന്നു. ഈ വർഷം ജൂലായിലാണ് പരാതി നൽകിയത്.
‘ആയിരത്തോളം ഇ-മെയിലുകൾ ചെയ്‌ത ശേഷമാണ് ഐസിസിയുടെ അന്വേഷണം ആരംഭിച്ചത്. ആ അന്വേഷണം കപടവും പ്രഹസനവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിലെ സാക്ഷികൾ. തങ്ങളുടെ മേലുദ്യോഗസ്ഥനെതിരെ സാക്ഷികൾ എങ്ങനെ മൊഴി നൽകുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്’ ചീഫ് ജസ്റ്റിസിനയച്ച കത്തിൽ വനിതാ ജഡ്‌ജി പറയുന്നു.
അന്വേഷണഘട്ടത്തിൽ കുറ്റാരോപിതനായ ജില്ലാ ജഡ്‌ജിയെ സ്ഥലംമാറ്റണമെന്നും എന്നാലെ ന്യായമായ അന്വേഷണം സാധ്യമാവൂവെന്നും താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടുവെന്നും വനിതാ ജഡ്‌ജി വ്യക്തമാക്കി. താൻ നേരത്തെ ആത്മഹത്യാശ്രമം നടത്തിയെന്നും കത്തിൽ ഇവർ പറയുന്നു.


