ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നതടക്കം പ്രതി നൽകിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്.

ആലുവ മാർക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മാലിന്യക്കൂമ്പാരത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാഖ് ആലം ചാന്ദ്നിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും.

തെളിവെടുപ്പിനായി ആലുവ മാർക്കറ്റിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുത്തു. പ്രതിയെ ജീവിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ആക്രോശിച്ചതോടെ തെളിവെടുപ്പ് പൂർത്തിയാക്കാനാകാകെ അസ്ഫാഖ് ആലവുമായി പോലീസ് മടങ്ങിപ്പോയി. ബിഹാർ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളായ ചാന്ദ്നി തായിക്കാട്ടുകര യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.



