കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത്.

ഇന്നലെ രാത്രിയോടെ കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിൽ വച്ചാണ് അതിഥി തൊഴിലാളിക്ക് മർദനമേറ്റത്. ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മർദ്ദനമേറ്റ മഹാരാഷ്ട്ര സ്വദേശി പർവിൻ രാജു.

ഹോട്ടൽ അടച്ചശേഷം ബാറിൽ മദ്യപിക്കാനായി എത്തിയതായിരുന്നു ഇയാൾ. ബാർ അടച്ചു എന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരും ഇയാളുമായി തർക്കമുണ്ടായി. അതിനുശേഷമായിരുന്നു മർദ്ദനം.

ബാർജീവനക്കാർക്കൊപ്പം അവിടെയുണ്ടായിരുന്ന ആളുകളും ഇയാളെ മർദ്ദിച്ചുവെന്നാണ് ആരോപണം.

മർദ്ദനമേറ്റു നിലത്തുവീണ ഇയാളെ ബാറിൽ നിന്നും ഇവർ റോഡിലേക്ക് എടുത്തെറിഞ്ഞു.

പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പർവിൻ രാജു ഇന്ന് രാവിലെയോടെ മരിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തെളിവിനായി പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചു. മൂന്നുപേർ കസ്റ്റഡിയിലുണ്ട്.

മർദ്ദനം തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.



