കൊടകര കുഴൽപ്പണ കവർച്ച കേസിൽ മുഖ്യപ്രതികൾ പിടിയിലായതായി സൂചന. പാമ്പൻ സുജീഷ്, രഞ്ജിത്ത്‌സ കോടാലി ദീപക് എന്നിവർ പിടിയിലായതായാണ് വിവരം. രണ്ട് ബിജെപി പ്രവർത്തകർ അടക്കം പത്ത് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കൊടകര ദേശീയ പാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലേമുക്കാലോടെയായിരുന്നു കവർച്ച നടന്നത്. മൂന്ന് കാറുകളിലായി എത്തിയ സംഘം പണമടങ്ങിയ കാർ തട്ടിയെടുക്കുകയായിരുന്നു. ഇരുപത്തിയഞ്ച് ലക്ഷം രൂപയും കാറും നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തിയിരുന്നു.
അതേസമയം, പണവുമായി പോയ കാറിനെ അക്രമി സംഘം പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പണവുമായി പോയ കാർ ടോൾ നൽകുന്നതിനായി നിർത്തുന്നതും തൊട്ടുപിന്നാലെ എത്തിയ കാർ ടോൾ കൊടുക്കാതെ പിന്നാലെ പായുന്നതുമാണ് ദൃശ്യങ്ങളിൽ. ടോൾ പ്ലാസയിലെ ബാരിയറിൽ തട്ടിയ ശേഷം കാർ പാഞ്ഞുപോകുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.