ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോർജ് എംഎൽഎ. ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയാണ് ഇത്തരമൊരു ആവശ്യം പിസി മുന്നോട്ട് വച്ചത്. തൊടുപുഴയിലെ എച്ച്ആർഡിഎസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് വിവാദ പരാമർശങ്ങളുമായി പിസിയുടെ പ്രസംഗം.തീവ്രവാദം, ലവ് ജിഹാദ് അടക്കം വർഗ്ഗീയ ഇടപെടലുകൾ തടയാൻ രാജ്യത്തെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം എന്നായിരുന്നു വാക്കുകൾ. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും പിസി ജോർജ് ആരോപിച്ചു.
പി.സി ജോർജിൻറെ വിവാദ പരാമർശങ്ങൾ അടങ്ങിയ പ്രസംഗം
‘ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറയുന്നു. എന്നാൽ എനിക്കറിയാം ലവ് ജിഹാദ് ഉണ്ടെന്ന്. സുപ്രീം കോടതി പറയുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നു. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒരൊറ്റ മാർഗമേയുള്ള. മഹത്തായ ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. ഹിന്ദു രാഷ്ട്രമാക്കണമെന്ന് പിസി ജോർജ് പറഞ്ഞാൽ അത് വലിയ പ്രശ്നമാണ് എന്നാൽ ആ പ്രശ്നത്തെ ഞാൻ നേരിട്ടോളാം.
ഇന്ത്യ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നു കൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലവ് ജിഹാദ് ഉൾപ്പെടെ രാഷ്ട്രീയത്തിനപ്പുറമുള്ള വർഗ്ഗീയ ഇടപാടുകൾ ഇന്ത്യയിലെമ്പാടും നടന്നു വരികയാണ്. അത് കേരളത്തിൽ വളരെ കൂടുതലാണ്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്’എന്നായിരുന്നു വാക്കുകൾ.