കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ.ഇളങ്കോ അറിയിച്ചു.കൂത്തുപറമ്ബിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചത്. പുല്ലൂക്കര പാറാൽ സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിനടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബെറിഞ്ഞ് ഭീതിപടർത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മൻസൂറിനെയും വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.മൻസൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചയോടെയായിരുന്നു അന്ത്യം. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. 149, 150 ബൂത്തുകൾക്കിടയിലായിരുന്നു പ്രശ്‌നം.
.