
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തിൽ ഇടപെടണമെന്ന് മമത ഗവർണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
വോട്ടെടുപ്പ് പുരോഗമിക്കവേ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റു മരിക്കുകയും ഒരു ബിജെപി പ്രവത്തകനെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. അക്രമ സംഭവങ്ങൾക്കിടയിലും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഒടുവിലെ വിവരം അനുസരിച്ച് 44 ശതമാനമാണ് വോട്ടിങ് ശതമാനം.തൃണമൂൽ കോൺഗ്രസ് പോളിങ് സ്റ്റേഷനുകളിൽ അടക്കം അക്രമം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കുന്നുവെന്നും കേന്ദ്ര സേന അംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നും ടിഎംസി തിരിച്ചടിച്ചു.


