രാജ്യത്ത് പ്രചാരത്തിലിരുന്ന രണ്ടായിരം രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തിയതായി റിസർവ് ബാങ്ക്. നിലവിൽ 9,760 കോടി വിലമതിക്കുന്ന നോട്ടുകൾ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആർ.ബി.ഐ. അറിയിച്ചു. കഴിഞ്ഞ മെയ് 19-നാണ് രണ്ടായിരം രൂപ നോട്ടുകൾ ആർ.ബി.ഐ. പിൻവലിച്ചത്.

നേരത്തെ 3.56 ലക്ഷം കോടി വിലമതിക്കുന്ന രണ്ടായിരം രൂപ നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്നതെന്നും പിൻവലിച്ച ശേഷം നവംബർ 30-നുള്ളിൽ തന്നെ 97.26 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർ.ബി.ഐ. പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഇപ്പോഴും നോട്ടുകളുടെ നിയമപ്രാബല്യം തുടരുന്നുണ്ട്. ജനങ്ങൾക്ക് രാജ്യത്താകമാനമുള്ള 19 ആർ.ബി.ഐ. ഓഫീസുകളിൽ നിന്നായി രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. തപാൽ വഴിയും ഓഫീസുകളിലേക്ക് നോട്ടുകളയക്കാം.

നേരത്തെ, കഴിഞ്ഞ സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റിയെടുക്കണമെന്നായിരുന്നു ആർ.ബി.ഐ.യുടെ നിർദ്ദേശം. പിന്നീട് നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബർ ഏഴു വരെ നീട്ടി. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ബേലാപ്പുർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പുർ, ജമ്മു, കാൺപുർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, ന്യൂഡൽഹി, പട്ന എന്നീ ആർ.ബി.ഐ. ഓഫീസുകളിൽ നോട്ടുകൾ മാറ്റിയെടുക്കാനായി വലിയ തിരക്ക് അനുഭവപ്പെടുന്നതായും ആർ.ബി.ഐ. വ്യക്തമാക്കി.


