നീറ്റ് യുജി പരീക്ഷയുടെ സ്കോറിൽ കൃത്രിമം കാണിക്കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. സോലാപുർ സ്വദേശി സന്ദീപ് ഷാ, നവി മുംബൈ സ്വദേശി സലീം പട്ടേൽ എന്നിവരെയാണ് സിബിഐ പിടികൂടിയത്. നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും സമീപിച്ച് 90 ലക്ഷം രൂപ നൽകിയാൽ പരീക്ഷാസ്കോർ തിരുത്താമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

മുംബൈയിലെ ഹോട്ടലിൽവെച്ച് സന്ദീപ് ഷായാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും നേരിട്ടുകണ്ട് തട്ടിപ്പിന് തുടക്കമിട്ടിരുന്നത്. പരീക്ഷാസ്കോറിൽ കൃത്രിമം കാണിക്കാമെന്ന് പറഞ്ഞ് ഒരാൾക്ക് 90 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഒടുവിൽ 87.5 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു. നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിൻ്റെ ആറുമണിക്കൂർ മുമ്പ് കൃത്രിമം കാണിച്ചുണ്ടാക്കിയ പുതിയ സ്കോർ രക്ഷിതാക്കളെ അറിയിക്കുമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തിയ സിബിഐ സംഘം ജൂൺ ഒൻപതിന് മുംബൈയിൽനിന്നാണ് സന്ദീപ് ഷായെ അറസ്റ്റ് ചെയ്‌തത്. പിന്നാലെ ഇയാളുടെ കൂട്ടാളിയും അഡ്‌മിഷൻ കൺസൾട്ടൻസി നടത്തിപ്പുകാരനുമായ സലീം പട്ടേലിനെയും പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽഫോണുകളും പിടിച്ചെടുത്തു. പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് വിദ്യാർഥികളുടെ റോൾനമ്പർ, അഡ്‌മിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ കണ്ടെടുത്തതായും ഹവാല ഇടപാടുകളുടെ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യുമായി ബന്ധപ്പെട്ടവർക്കോ മറ്റേതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്കോ തട്ടിപ്പിൽ പങ്കില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ജൂൺ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.



