നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനിൽ നടക്കുന്ന മധ്യസ്ഥചർച്ചയിൽ കേന്ദ്രസർക്കാർ പ്രതിനിധികൾക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വിദേശകാര്യ വകുപ്പുമായി ചേർന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചർച്ചകളുടെ തുടർച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്കാരികമായ സെൻസിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവർത്തനങ്ങൾക്കേ തുടർ നടപടികളെ ഫലപ്രദമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു യോജിച്ച നീക്കത്തിന് രൂപംനൽകിയിരിക്കുന്നത്.
തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് ഗ്രാൻഡ് മുഫ്‌തി ഓഫീസ് കേന്ദ്ര സർക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ തന്നെ സന്ദർശിച്ച ആക്ഷൻ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു.

സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് പ്രകാരം സർക്കാരിനും കാന്തപുരത്തിൻ് ഓഫീസിനും പുറമെ ആക്ഷൻ കമ്മറ്റിയുടെ പ്രതിനിധികളും ചേർന്നാവും തുടർന്നുള്ള കാര്യങ്ങൾ നടത്തുക. നിമിഷ പ്രിയയുടെ കാര്യത്തിൽ യെമെന്റെ നിയമവ്യവസ്ഥക്കകത്തുനിന്നുകൊണ്ടുള്ള അവസാനത്തെ സാധ്യതയാണ് കുടുംബത്തിൻ്റെ ദയതേടൽ. കഴിഞ്ഞ ആഴ്ചവരെയും ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അത് ലഭ്യമാക്കിയ ശേഷമേ നിമിഷപ്രിയയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാവൂ എന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ യെമെനി സൂഫി പണ്ഡിതൻമാർ മുഖേന ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടുംബം ചർച്ചക്ക് തയ്യാറായതും 16-ാം തീയതി നിശ്ചയിച്ച വധശിക്ഷ നീട്ടിവെച്ചതും. ഇതേത്തുടർന്ന് ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുടുംബത്തോട് സംസാരിക്കാൻ യെമെനിലെ കാന്തപുരത്തിൻ്റെ പ്രതിനിധികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതോടൊപ്പം ദിയാധനം, മോചനം, അനുബന്ധ നിയമ നടപടിക്രമങ്ങൾ എന്നിവയ്ക്ക് സർക്കാരിൻ്റെ ഡിപ്ലോമാറ്റിക് ചാനലുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് ആവശ്യമെന്നാണ് കാന്തപുരത്തിൻ്റെ ഓഫീസ് വ്യക്തമാക്കുന്നത്.


