മലിനീകരണം കഴിഞ്ഞാൽ രാജ്യതലസ്ഥാനമായ ഡൽഹി നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് ഗതാഗതക്കുരുക്ക്. ദിവസത്തിന്റെ നല്ലൊരു ഭാഗവും റോഡിൽ കളയുന്നവരാണ് ഈ മഹാനഗരത്തിൽ ഭൂരിഭാഗം ആളുകളും. ഈ പ്രതിസന്ധി പരിഹരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഡൽഹി സർക്കാർ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒമ്പത് പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി 24,000 കോടി രൂപയും ഡൽഹി സർക്കാർ അനുവദിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹിയിലെ കുരുക്ക് അഴിക്കുന്നതിനായി പുതിയ ടണലുകളും മേൽപ്പാലങ്ങളും പുതിയ റോഡുകളും നിർമിക്കുന്നതിനൊപ്പം മെട്രോ ദീർഘിപ്പിക്കുന്നതും സർക്കാർ പദ്ധതിയിലുണ്ട്. ഇതിനായി 24,000 കോടി രൂപ സർക്കാർ അനുവദിച്ച് കഴിഞ്ഞു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സഹായകമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഈ വർഷം തന്നെ ആരംഭിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2027-ഓടെ പൂർത്തിയാക്കുമെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. ഡൽഹി മെട്രോയുടെ പിങ്ക് ലൈൻ 12.3 കിലോമീറ്റർ നീട്ടുന്നതാണ് ഇതിൽ ഏറ്റവും പ്രധാന പദ്ധതി. ഇത് യാഥാർഥ്യമാകുന്നതോടെ മെട്രോ യാത്രക്കാർക്ക് ലൈൻ മാറാതെ തന്നെ ഡൽഹിയിൽ ഉടനീളം യാത്ര ചെയ്യാൻ സാധിക്കുമെന്നും റോഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം.

ഡൽഹി എയിംസ്-മഹിപാൽപുർ ബൈപ്പാസിൽ എലിവേറ്റഡ് കോറിഡോർ ഒരുക്കുകയാണ് മറ്റൊരു പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ ഡൽഹി വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമാകും. ഇതിനൊപ്പം തന്നെ മഹിപാൽപൂരിനേയും ദേശീയപാത 48-നെയും തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ടണലും ഡൽഹിയിൽ നിർമിക്കും. ഗതാഗത കുരുക്കിന് വലിയ തോതിൽ ആശ്വാസമാകുന്ന നീക്കമാണിതെന്നാണ് വിലയിരുത്തൽ.
ഇതിനുപുറമെ, അർബൻ എക്സ്റ്റെൻഷൻ റോഡ്, ഗുരുഗ്രാം-ജയ്‌പൂർ ഹൈവേ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കായി ഫ്ളൈഓവറുകളും അണ്ടർ പാസുകളും നിർമിക്കും. രോഹ്‌ണി, നരേല, ഭാവന തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ റോഡുകൾ നിർമിക്കാനും സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. വ്യാവസായിക മേഖലകളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള യാത്രകൾ സുഖമമാക്കുന്നതിനായി വേറെയും പദ്ധതികൾ സർക്കാർ ഒരുക്കുന്നുണ്ട്.


