വരൾച്ചാസംഭവങ്ങൾ ലോകജനസംഖ്യയെ ആകെ ബാധിക്കുന്ന ആഗോള ദുരന്തമായി മെല്ലെ മാറുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോർട്ട്. സൊമാലിയ മുതൽ യൂറോപ്പ് വരെയുള്ള പ്രദേശങ്ങൾ കഴിഞ്ഞ രണ്ടുവർഷക്കാലം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വരൾച്ചാ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ തയ്യാറാക്കിയ പഠനറിപ്പോർട്ട് വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനം വരൾച്ചാ സംഭവങ്ങളെ കൂടുതൽ തീവ്രമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
വരൾച്ചയെ പ്രകൃതിവിഭവങ്ങൾ ഇല്ലാതാക്കി ദാരിദ്ര്യത്തിന് കുടചൂടുന്ന നിശബ്ദ കൊലയാളിയെന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. ഗവൺമെൻ്കളുടേതായ ശക്തമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലെങ്കിൽ ഭക്ഷ്യ സുരക്ഷയെ വരെ വരൾച്ച ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ അനിവാര്യമാണെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ എൽ നിനോ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം തെക്കൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ, തെക്കുകിഴക്കൻ ഓസ്ട്രേലിയ എന്നീവിടങ്ങളിലെ വരൾച്ചയെ കൂടുതൽ ഗുരുതരമാക്കി. ഭൂമധ്യരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തിൽ ചൂടുകൂടുന്ന സാഹചര്യമാണ് എൽ നിനോ.
2023 ജനുവരിയിൽ 70 വർഷത്തിനിടെയുള്ള ഏറ്റവും ഗുരുതരമായ വരൾച്ച ആഫ്രിക്കയെ ബാധിച്ചു. കെനിയ, എത്യോപ്യ, സൊമാലിയ എന്നീപ്രദേശങ്ങളിലെ മഴയിലുണ്ടായ കുറവ് വരൾച്ചയ്ക്ക് ആക്കംകൂട്ടി. വരൾച്ചയുടെ ഭാഗമായുള്ള മരണങ്ങളും റിപ്പോർട്ട് പഠിച്ചു. 2022-ൽ വരൾച്ചയുമായി ബന്ധപ്പെട്ട പട്ടിണി മൂലം 43,000 പേരാണ് സൊമാലിയയിൽ മരണപ്പെട്ടത്. ആഫ്രിക്കയിലെ വന്യജീവികളെയും വരൾച്ച ബാധിച്ചു. യു.എസ് നാഷണൽ ഡ്രൗട്ട് മിറ്റിഗേഷൻ സെന്റർ (എൻഡിഎംസി), യു.എൻ കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷനുമായി ചേർന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.


